Friday, July 10, 2009

Irinjalakuda Koodalmanikkam Temple

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അതിലൊക്കെയുപരിയായി ആദര്ശത്തിന്റെയും മകുടോദാഹരണമായി പുരാണങ്ങളില് നിറഞ്ഞുനില്ക്കുന്ന ഒരു ദൈവികഭാവമാണ് ഭരതന്. ത്രേതായുഗത്തില് ശ്രീരാമചന്ദ്ര സഹോദരനായി ജനിച്ച്, പിതൃതുല്യനായ ജ്യേഷ്ഠന്റെ വനവാസത്തിലൂടെ തനിക്കു വന്നുചേര്ന്ന അയോദ്ധ്യാധിപസ്ഥാനത്തെ ജ്യേഷ്ഠന്റെ പാദപൂജകൊണ്ട് കര്മ്മപൂരിതമാക്കി, പതിന്നാലു കൊല്ലം രാജ്യത്തെയും അവിടുത്തെ പ്രജകളെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കി, വനവാസത്തിനുശേഷം എത്തിച്ചേര്ന്ന ജ്യേഷ്ഠന്റെ കാല്ക്കല് വച്ചു നമിച്ച ഭരതന്റെ പേരിലുള്ളതാണ് കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.
തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട കേന്ദ്രമായി കൂടല്‍മാണിക്യക്ഷേത്രം സ്ഥിതിചെയ്യുന്നു. പത്ത് ഏക്കര്‍ സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്‍. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില്‍ ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്‍ണ്ണപ്രദക്ഷിണം.
ആഡംബരപ്രിയനല്ലാത്ത ഭഗവാന്റെ മനസു മുഴുവന്‍ ശ്രീരാമചന്ദ്രനും അവിടുത്തെ പാദങ്ങളുമാണ്. സര്‍വ്വതും ഭഗവാനില്‍ അര്‍പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരാള്‍ പൊക്കത്തിലുള്ള വിഗ്രഹം ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ശംഖും ചക്രവും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷ്പമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്‍റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു.
ചരിത്രംകേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. ഈ ഗ്രാമങ്ങളില് വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപിനി മഹര്ഷി യാഗം ചെയ്ത് പുണ്യഭൂമിയാക്കിയെടുത്ത ഈ ഗ്രാമത്തില് സ്ഥാപിച്ച യജ്ഞദേവന്റെ ചൈതന്യം നിലനിര്ത്തുവാന് സാധിക്കാതെ വരികയും തത്ഫലമായി മൂര്‍ത്തിയുടെ ശക്തിക്ഷയം വരികയും ചെയ്തു.
വര്ഷങ്ങള്ക്കുശേഷം ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കാനും, പുനഃപ്രതിഷ്ഠ നടത്താനും ക്ഷേത്രഭാരവാഹികള് പലവഴിക്കും ആലോചിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് കടലില് മത്സ്യബന്ധനത്തിനുപോയ മുക്കുവന്മാര്ക്കു ലഭിച്ച നാലുവിഗ്രഹങ്ങള് വായ്ക്കല്‍ കയ്മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത ക്ഷേത്രഭരണക്കാര്‍ അറിഞ്ഞു. നാടുവാഴികളും യോഗക്കാരും ചേര്‍ന്ന് അതിലൊരു വിഗ്രഹംകൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ നടത്തിയ വിഗ്രഹം ഭരതന്‍റേതായിരുന്നു. മറ്റു മൂന്നു വിഗ്രഹങ്ങള് യഥാക്രമം ശ്രീരാമവിഗ്രഹം തൃപ്രയാറും, ലക്ഷ്മണന്റേത് മൂഴിക്കുളത്തും, ശത്രുഘ്നന്റേത് പായമേലും പ്രതിഷ്ഠിച്ചു. ജലം ഇരുകൈവഴികളിലായി ഒഴുകിയതിന്റെ മധ്യത്തില് മണല് അടിഞ്ഞുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണശേഷം ദേവനെ പ്രതിഷ്ഠിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞാല്‍കിട, ഇരിഞ്ഞാലക്കുട എന്ന നാമമുണ്ടായത്.
പുനഃപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായംകുളം രാജാവിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്‍ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി. പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്‍ത്തുപിടിച്ച് പ്രകാശങ്ങള്‍ തമ്മില് ഒത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട് അലിഞ്ഞുചേര്ന്നതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.
പൂജകളും വഴിപാടുകളുംവെളുപ്പിന് 3.00 a.m-ന് നടതുറക്കല്7.30 a.m. - 8.15 a.m. നിവേദ്യവും, എതിര്ത്തുപൂജയും10.30 a.m. - 11 a.m. നിവേദ്യവും, ഉച്ചപൂജയും11.30 a.m. നട അടയ്ക്കല്വൈകുന്നേരം 5 p.m.-ന് നടതുറക്കല്7.30 to 8 p.m. - നിവേദ്യവും അത്താഴപൂജയും8.15 p.m. - നട അടയ്ക്കല്
കൂടല്മാണിക്യം ക്ഷേത്രത്തില് മഹാവിഷ്ണുവിന്റെതാണ് പൂജ. മഹാവിഷ്ണുവിന്റെ ഒരു അംശാവതാരമാണല്ലോ ഭരതന്. കിഴക്കോട്ടു ദര്ശനത്തിലുള്ള ഈ ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും.
താമരമാല ഭഗവാനു കൂടുതല് പ്രിയമായതുകൊണ്ട് അതു ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍മാടത്തില്‍ തെക്കും, വടക്കും ദുര്‍ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നാണു സങ്കല്പം. തിടപ്പള്ളിയില്‍ അവിലും പൂവന്‍പഴവും നിവേദ്യമുണ്ട്. ദുര്‍ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില്‍ ഉപയോഗിക്കൂ. ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില്‍ ഉത്രാടം മുതല്‍ നാല്പതു ദിവസമാണ് കൂത്ത്. ഇരുപത്തിയെട്ടു ദിവസം പ്രബന്ധവും പന്ത്രണ്ടു ദിവസം അംഗുലീയാംഗവും.
ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവുമാണ് പ്രധാനമായും ചെയ്യുന്നത്. മൂലക്കുരുവിനും, അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും. മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പിറ്റെ ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്‍. ഒരു മരുന്നായ മുക്കുടിക്കുവേണ്ടി ഭക്തരുടെ ഭയങ്കര തിരക്കാണ്.
ക്ഷേത്രതന്ത്രിമാര്‍ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രം. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയ്ക്കാണ് മേല്‍ശാന്തിസ്ഥാനം. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്. അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്‍ക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യംനിന്നതിനാല്‍ എടശ്ശേരിക്കു കീഴ്ശാന്തിപദവി കിട്ടി. മൂത്തതുമാര്‍: കോളോം, കിട്ടത്ത്, ചിറയത്ത് പട്ടോല, തുരുത്തിക്കാട്ടുമേനോന്‍ എന്ന് പഴയ ക്രമം. ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും.
ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര്‍ ഇല്ലം നാലായതിനാല്‍ (നെടുമ്പള്ളി തരണനെല്ലൂര്‍, വെളുത്തേടത്ത് തരണനെല്ലൂര്‍, കിടങ്ങശ്ശേരി തരണനെല്ലൂര്‍, തെക്കിനിയടത്ത് തരണനെല്ലൂര്‍) ഇപ്പോള്‍ ആറു തന്ത്രമാരാണ്.
ഉത്സവംമേടമാസത്തില് ഉത്രം നാളില് കൊടികയറി പതിനൊന്നു ദിവസമായിട്ടാണ് ഉത്സവം ആഘോഷിക്കുന്നത്. പള്ളിവേട്ടദിവസം രാത്രി കിഴക്കുഭാഗത്തുള്ള ആല്‍ത്തറയില്‍ ആണ് പള്ളിവേട്ടച്ചടങ്ങ് നടക്കാറുള്ളത്. അതിനുശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്‍കുളത്തിന് അടുത്ത് എത്തിയാല്‍ പഞ്ചവാദ്യം കഴിഞ്ഞ് പാണ്ടിമേളവും, വെടിക്കെട്ടും ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ മടങ്ങി എത്തിയാല്‍ പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്‍പ്പറ നിറക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.
ക്ഷേത്രത്തില് എത്തിച്ചേരാന്തൃശ്ശൂരില്നിന്നും 20 കി.മീ. തെക്കും, കൊടുങ്ങല്ലൂര് ഭഗതവതിക്ഷേത്രത്തില്നിന്നും 16 കി.മീ. വടക്കുമാണ് ഇരിങ്ങാലക്കുട സ്ഥിതിചെയ്യുന്നത്.കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും 9 കി.മീ. മാറിയാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. ഇരിങ്ങാലക്കുടയില്നിന്നും 20 കി.മീ. മാറിയാണ് തൃശ്ശൂര് റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും ഏകദേശം 45 കി.മീ. മാറിയാണ് നെടുന്പാശ്ശേരി രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment